Sunday, June 25, 2017

പ്രണയവള്ളികൾ ഊഞ്ഞാലാടുന്ന ഗാനങ്ങൾ


കാളിദാസന്റെ ശാകുന്തളത്തിൽ ശകുന്തളയോടൊപ്പം പ്രണയപ്രതീകമായ വനജ്യോൽസ്നയെന്ന മുല്ലവള്ളിയും ഉണ്ട് ഒപ്പം ആ വള്ളിക്കു പടർന്നുകയറാൻ തേൻ മാവിനേയും കവി ഒരുക്കിവെച്ചിരുന്നു.
പ്രകൃതിയും മനുഷ്യനും ഉള്ളിടത്തെല്ലാം പ്രണയവും ഉണ്ട്. പ്രണയവള്ളികളിലൂഞ്ഞാലാടി ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന ശക്തി .. അത് അനാദിയാണു. മലയാളസാഹിത്യത്തിൽ പ്രണയത്തിന്റെയെത്രയോ ഹംസപഥങ്ങളുടെ കേസരങ്ങൾ വിരിഞ്ഞിട്ടുണ്ട് . ഈ സകലചരാചരങ്ങളും പ്രണയതാളത്തിന്റെ തന്ത്രികളിൽ ചലിക്കുന്നു. . കേവലം പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്നതു മാത്രമല്ല പ്രണയം.സംഗീതത്തിലെ പ്രണയഭാവങ്ങളെക്കുറിച്ചാണു ഇവിടെയെനിക്കു കുറിക്കാനുള്ളതു. മനസ്സിൽ ഇടം നേടിയ ചില പാട്ടുകൾ. പാട്ടുകാർ,,....അവ ഇന്നും ജീവനൌഷധം പോലെ ജീവിതത്തെ ഊഷ്മളമാക്കുന്നു
60 കാലഘട്ടം മുതൽ 90 വരേയുള്ള നമ്മുടെ ഗാനങ്ങളെല്ലാം പ്രണയത്തിന്റെ തീവ്രാനുരാഗവും സ്നേഹവും വിശ്വാസവും അർപ്പണ ഭാവവും ദ്യോതിപ്പിക്കുന്ന ശീലുകളാണു. ആ പാട്ടുകൾ ഇന്നും ജീവിക്കുന്നതും അതിലെ സത്യസന്ധതകൊണ്ടാണു. ആ കാലവും ജീവിതപശ്ച്ചാത്തലങ്ങളും സ്നേഹവും വിശ്വാസവും പരിഗണനയും എല്ലാം ആ ഗാനങ്ങളിൽ ലീനമായിരിക്കുന്നു, . കാലത്തിന്റെ ഓളങ്ങളിൽ മറഞ്ഞുപോയെങ്കിലും അത്തരം പാട്ടുകൾ കേൾക്കുമ്പോൾ ഒന്നു ചെവിയോർക്കാതിരിക്കാനാവില്ല. തപിച്ചു നിറയുകയും ,മറിയുകയും ,കലങ്ങുകയും ചെയ്യുന്നതാണു ഏതനുരാഗവും. പക്ഷെ കുമാരനാശാൻ പറഞ്ഞതുപോലെ ഭാവത്തിന്റെ പരകോടിയിൽ അഭാവവും സൃഷ്ടിക്കപ്പെടുന്നു. അരികിലേക്കെത്തുന്നെന്നു തോന്നുമ്പോഴേക്കും ഓടിമറിയുന്നതു പോലെ. ജീവിതമാകുന്ന മഹായാത്രയിൽ തടഞ്ഞുപോകലും, വീണുപോകലും പ്രാപ്യതയിലെത്തലുമെല്ലാമുണ്ട്. അതൊക്കെ അത്തരം ഗാനങ്ങളിലും കവിതകളിലും ദൃശ്യമാണു. പ്രണയത്തെക്കുറിച്ച് ഇന്നും എഴുതിക്കൊണ്ടിരിക്കുന്നെങ്കിലും പഴയ പാട്ടുകളു ടെ മനോഹാരിതയും വശ്യതയും ദുർല്ലഭമാണു. നെഞ്ചു കീറിക്കാട്ടുന്ന നേരിൽ ഇന്ന് പ്രണയത്തിന്റെ ജലാംശം വറ്റിക്കഴിഞ്ഞിരിക്കുന്നു.പകരം പ്രയോജനവാദങ്ങൾ വഴി തടഞ്ഞെത്തിയിരിക്കുന്നു.. ആത്മ്മാർത്ഥത എന്നൊന്ന് ഇല്ലേയില്ല. മറഞ്ഞതിനെ ചൊല്ലിയുള്ള വേദനകൾക്ക് ശരിയായ രൂപം നല്കാനാവാത്ത ആധി പുതിയ കാലത്തുണ്ട്. ചിങ്ങവെയിലിലും ആതിരനിലാവിലും പാവുമുണ്ടുടുത്ത് നീൾക്കണ്ണുകളെഴുതി നിന്ന കന്യകയെ കാത്തു നില്ക്കുന്ന കാമുകനെ ഇന്നത്തെ തലമുറ പരിഹാസത്തോടെ കാണൂ.. അവർ പ്രായോഗികതക്കാണു മുൻ തൂക്കം നല്കുക. ജീവിതത്തിന്റെ നേട്ടങ്ങൾക്കു വേണ്ടി മാത്രം പ്രണയിക്കുന്നു. ചങ്ങമ്പുഴ ഒരു കാലഘട്ടത്തെ പ്രണയകവിതകളിലൂടെ പൊന്നുരുക്കിയപ്പോ ൾ പിന്നീട് മൂന്നു പതിറ്റാണ്ടുകളിലധികം പി ഭാസക്കരൻ എന്ന കവി തന്റെ തൂലികയിലൂടെ ചലച്ചിത്രലോകത്തെ പ്രണയഗാനങ്ങളെഴുതി അനശ്വരമാക്കി. പിന്നീട് വന്ന ബാബുരാജ്, ദേവരാജൻ, ഓ എൻ വി വയലാർ തുടങ്ങി നിരവധി കവികളും എഴുത്തുകാരും ഗാനരംഗത്തെ ധന്യമാക്കി. കവിതകളിൽ
പി .യും വൈലോപ്പിള്ളിയും മാധവിക്കുട്ടിയും പ്രണയത്തിന്റെ മയിൽപ്പീലി വർണ്ണങ്ങൾ തീർത്തു.
ഇവിടെ പരാമർശിക്കാൻ പോകുന്നത് ഗാനരംഗത്തെ ധന്യമാക്കിയ ഈ ഗിരിശൃംഗങ്ങളെക്കുറിച്ചല്ല . പകരം ലളിതസംഗീതത്തിലൂടെ ജന മനസ്സുകളിലേക്കിറങ്ങിച്ചെന്ന് അകാലത്തിൽ പൊലിഞ്ഞു പോയ ഗായകൻ ശ്രീ തൃക്കൊടിത്താനം സച്ചിദാനന്ദനെക്കുറിച്ചാണ്. മറ്റേത് ഗാനശാഖക്കൊപ്പം കിട നിന്നിരുന്നതാണു ലളിതസംഗീതവും. ഇന്നു ലളിതസംഗീതം തന്നെ അന്യമായിരിക്കുന്നു. പണ്ട് റേഡിയോ നിലയത്തിൽ രാവിലെ ലളിതസംഗീതപാഠം തന്നെയുണ്ടായിരുന്നു. പുലർവെയിലൊളി വീശുമ്പോൾ ജീവിതവും പ്രണയവുമൊക്കെ ലളിതസംഗീതത്തിലൂടെയും ഒഴുകിയെത്തിയിരുന്നു. അങ്ങിനെ മനസ്സിൽ തങ്ങി നില്ക്കുന്ന ചില ഗാനങ്ങളിലൊന്നാണു പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ ...കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ...പൂമരക്കൊമ്പിൽ .എന്ന പാട്ട് .... തൃക്കൊടിത്താനം സച്ചിദാനന്ദന്റെ ശബ്ദത്തിൽ ആ ഗാനം കേൾക്കുമ്പോൾ ആ വരികൾക്ക് ഇന്നും ജീവൻ തുടിക്കുന്നു.. ശബ്ദസൌഷ്ഠവം തന്നെയാണു ആ മസ്മരികതക്കു നിദാനം. അദ്ദേഹം പാടിയ എത്രയോ പാട്ടുകളുണ്ട് .. ശാസ്ത്രീയതയും ലാളിത്യവും നാട്ടുമൊഴിയും ഭക്തിയും പ്രണയവും നിരാശയും വിരഹവും എല്ലാം ഒത്തിണങ്ങിയ ശബ്ദത്തിന്നുടമയായിരുന്നു സച്ചിദാനന്ദൻ. കാലമെത്തുന്നതിനു മുമ്പെ അദ്ദേഹം പാടിയപോലെ പറന്നു ചെല്ലാൻ പറ്റാത്തകാട്ടിലെ പൂമരക്കൊമ്പിലുള്ള കൂട്ടിലേക്ക് പറന്നുപോയ പൂങ്കുയിൽ . വിശ്വാസങ്ങൾ പൊലിഞ്ഞുപോയ വർത്തമനകാല ജീവിതമുറ്റത്തു നിന്നും മറവിയിലാണ്ടുപോയ ആ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ വീണ്ടും വരണ്ട മനസ്സുകൾ ഉർവരമായിത്തീരാനുള്ള ശക്തിലേപനങ്ങൾ ആ ഗാനനിർഝരികളിലുണ്ടെന്ന് തിരിച്ചറിയാം. ഈ ഗാനകർത്താവ് ആരെന്നറിയില്ല. പക്ഷെ ആ വരികളിലെ കാവ്യഭംഗി അരഞ്ഞാണം ചുറ്റി ഒഴുകുന്ന പുഴ പോലെ മനോഹരമാണു. .കിലുകിലുങ്ങനെ രാക്കിളികൾ വളകിലുക്കിയ കാലം കൊലുകൊലുന്നനെ കാട്ടുപൂക്കൾ .....എത്തിപ്പിടിക്കാനാവാത്ത ഒരു കാലത്തിന്റെ സ്വപ്നമിരുന്ന് വിങ്ങുന്നുണ്ട് ഈ വരികളിൽ. . ജാലകങ്ങൾ നീ തുറന്നു ഞാനതിന്റെ കീഴിൽ നിന്നു പാട്ടു പാടി നീയെനിക്കൊരു കൂട്ടുകാരിയായി...മാലകോർത്തു ഞാൻ നിനക്കൊരു മന്ത്രകോടി വാങ്ങി വെച്ചു, പന്തലിട്ട് കാത്തിരുന്നു ഒരിക്കലും സാക്ഷാത്കരിക്കപെടാനവാത്ത ,പ്രണയത്തിന്റെ നിത്യരാഗവേദനയുടെ വാങ്മയചിത്രം ധ്വനിക്കുന്ന ഈ വരികളെ കേൾക്കുന്ന മനസ്സുകളും വിരഹാതുരമാവാതിരിക്കില്ല. എത്രയൊക്കെ കാത്തിരുന്നിട്ടും കാണേണ്ടയാളെ കാണാൻ കഴിയാത്ത അഥവാ പൊൻ കിനാക്കൾ പൂത്ത കാലം സഫലമാകാത്ത ഒരു സ്വപ്നം മാത്രമായവശേഷിക്കുന്ന ഭാവത്തിൽ സച്ചിദാനന്ദൻ പാടുമ്പോൾ കണ്ണുനിറയാതിരിക്കില്ല. രചനയോടും കാലത്തോടും നീതി പുലർത്തുന്ന ആലാപനസൌന്ദര്യം അവസാനം ഒരു നിശ്ശബ്ദ നിലവിളിയായി മനസ്സിൽ തങ്ങി നില്ക്കുന്നു. ഇപ്പോഴും ഇടവേളകളിൽ അദ്ദേഹത്തിന്റെ പാട്ടുകൾ എന്നെ ആകർഷിക്കാറുണ്ട് .മനസ്സിന്റെ തീരത്ത് ഒരു ഓടക്കുഴലിന്റെ വ്യഥിതലയനതരംഗങ്ങൾ പോലെ ആ നാദമിപ്പോഴും അറിയാനോവായി കടലിലെ തിരമാലകളെന്ന പോലെ ചുറ്റും നൃത്തം വെക്കാറുണ്ടു. അനശ്വ രനായ ഗായകന്റെ സ്മരണക്ക് മുമ്പിൽ ആദരപ്രണാമം

No comments: